കാഞ്ഞങ്ങാട്: സിംഗപ്പൂരിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിന്റെ വഞ്ചനയ്ക്കിരയയാൾ മരിച്ചനിലയിൽ. ഓട്ടോ ഡ്രൈവറായിരുന്ന കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ എൻ.വി. സതീശനാണ് (49) മരിച്ചത്. കാഞ്ഞങ്ങാട് കല്ലൂരാവിയിലുള്ള കുടുംബവീട്ടിലാണ് ഇന്നലെ പുലർച്ചെ സതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സിംഗപ്പൂരിൽ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് ഹൈദരാബാദിൽ താമസിക്കുന്ന ഒരു മലയാളിയുടെ നേതൃത്വത്തിലാണ് സതീശനിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. സതീശനും നേരത്തേ ഹൈദരാബാദിൽ ജോലിചെയ്തിരുന്നു. അങ്ങനെയാണ് വിസ വാഗ്ദാനം ചെയ്തയാളിനെ പരിചയപ്പെട്ടത്. പണം നൽകി ഏറെ നാളായിട്ടും വീസ ലഭിക്കാതെ വന്നതോടെ സതീശൻ കടുത്ത നിരാശയിലായിരുന്നതായി പറയുന്നു. പയ്യന്നൂരിൽ നിന്നുള്ള ഒരു യുവാവും ഇതേ സംഘത്തിന്റെ തട്ടിപ്പിനിരയായതായി സൂചനയുണ്ട്.
മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കുറുന്തൂരിലെ എൻ.വി. കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: മഞ്ജുഷ. മക്കൾ: സൗന്ദര്യ, ശാലിനി, നവീൻ. സഹോദരങ്ങൾ: സജീഷ്, സജിത്ത്, സജിത.